September 11, 2026

മരംമുറി കേസിൽ ഒന്നാം പ്രതി ജോജി ജോൺ അറസ്റ്റിൽ; നടപടി മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം

ഇടുക്കി: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതി മുൻ റെയ്ഞ്ച് ഓഫീസർ ജോജി ജോൺ അറസ്റ്റിലായി. വെള്ളത്തൂവൽ പോലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസമായി സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് ജോജി ഹാജരായത്. അടിമാലി മങ്കുവയിൽ നിന്ന് തേക്ക് മുറിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്. മോഷ‌ണവും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
മങ്കുവയിലെ പുറമ്പോക്ക് ഭൂമിയിൽ നിന്ന് ജോജി റെയിഞ്ച് ഓഫീസർ ആയിരിക്കെ എട്ട് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് കണ്ടെത്തൽ. പൊതുമുതൽ നശിപ്പിച്ചതിനും മോഷണത്തിനുമാണ് വെള്ളത്തൂവൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
ഈ കേസിൽ ജോജിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായിരുന്നു ഉത്തരവ്. താൻ നിരപരാധിയെന്നാണ് ജോജി ജോൺ പറയുന്നത്. .ചോദ്യം ചെയ്യലിനോട് ജോജി ജോൺ സഹകരിച്ചിരുന്നു. നേര്യമംഗലം, അടിമാലി റേഞ്ചുകളിൽ വ്യാപകമായി മരംമുറിക്ക് അനുമതി നൽകിയതിന് ജോജിക്കെതിരെ രണ്ട് കേസുകൾ വേറെയുമുണ്ട്. ഈ കേസുകളിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.

error: Content is protected !!