September 13, 2026

സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കടന്നുകളഞ്ഞ വാഹനവും ഡ്രൈവറെയും ഒന്നര വർഷത്തിനു ശേഷം പിടികൂടി.

വണ്ടൻമേട് : വണ്ടൻമേട് പാമ്പുപാറയിൽ സ്കൂട്ടർ യാത്രക്കാരനായ ഗൃഹനാഥനെ ഇടിച്ച് വീഴ്ത്തി കോമയിലാക്കിയ ശേഷം നിർത്താതെ പാഞ്ഞു പോയ വാഹനവും, ഡ്രൈവറും പൊലീസ് പിടിയിലായി. 2021 ജനുവരി 27 ന് ഉണ്ടായ അപകടത്തിലെ യഥാർത്ഥ വാഹനമാണ് പൊലീസ് കണ്ടെത്തിയത്.
അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ പുളിച്ചു മൂട്ടിൽ രാജൻ ഇപ്പോഴും അബോധാവസ്ഥയിലാണ്. സംഭവത്തിൽ ഉൾപ്പെട്ട ബൊലേറോ വാഹനവും, വാഹനം ഓടിച്ച കമ്പം പുതുപ്പെട്ടി സ്വദേശി ധനശേഖരനേയും കട്ടപ്പന ഡിവൈ.എസ്.പി, വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.പുറ്റടിയിൽ നിന്നും അണക്കര ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പുളിച്ചു മൂട്ടിൽ രാജൻ ഏതോ അജ്ഞാത വാഹനമിടിച്ച് രക്തത്തിൽ കുളിച്ച് ബോധരഹിതനായി കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. തുടർന്ന് ഈ കേസ് അന്വേഷിച്ച വണ്ടന്മേട് പൊലീസ്, രാജൻ തനിയെ സ്കൂട്ടറിൽ നിന്ന് വീണതാണെന്ന് കണ്ടെത്തി എഴുതി തള്ളുകയും ചെയ്തു. എന്നാൽ ആ അന്വേഷണം തൃപ്തികരമല്ല എന്ന് കാട്ടി രാജന്റെ ഭാര്യ ഇടുക്കി ജില്ലാ പൊലീസ് മേധാവിയ്ക്കും കട്ടപ്പന ഡിവൈ.എസ്.പിയ്ക്കും പരാതി നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ, കട്ടപ്പന ഡിവൈ.എസ്.പി നിഷാദ് മോൻ നേതൃത്വം നൽകിയ സ്പെഷ്യൽ ടീമാണ് കേസ് അന്വേഷിച്ചത്. അപകടം സംഭവിച്ച അന്നത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. അപകട സമയത്ത് അവിടെ കൂടിയിരുന്ന ആളുകളിൽ നിന്നും മൊഴി രേഖപ്പെടുത്തി.
തുടർന്നാണ് വാഹനം കണ്ടെത്തിയതും പ്രതിയെ പിടികൂടിയതും.

error: Content is protected !!