ഇടുക്കിയില്‍ മകന് അമ്മയെ കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഇടവെട്ടി സ്വദേശി റെയ്ച്ചല്‍ ജോസഫ്. മകന് ലിജോ പോലീസ് കസ്റ്റഡിയില്‍
ഇടുക്കി തൊടുപുഴയിൽ മകന്റെ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ഇടവെട്ടി ശാസ്താമ്പാറ സ്വദേശി റേച്ചൽ ജോസഫ് (63) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ലിജോ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വീടിന്റെ പിന്നാമ്പുറത്ത് റേച്ചൽ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മകൻ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.
കൃത്യത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ലിജോ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലിജോ ലഹരിക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉൾപ്പെടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
സംഭവത്തെക്കുറിച്ച് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് തൊടുപുഴ ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
