September 11, 2026

ഇടുക്കിയിലെ സാഹസിക വിനോദ കേന്ദ്രങ്ങള്‍ ഭൂരിഭാഗവും പ്രവ‍ര്‍ത്തിക്കുന്നത് അനുമതിയില്ലാതെ; റിപ്പോര്‍ട്ട് പുറത്ത്

ഇടുക്കിയിലെ സാഹസിക വിനോദ കേന്ദ്രങ്ങള്‍ ഭൂരിഭാഗവും പ്രവ‍ർത്തിക്കുന്നത് അനുമതിയില്ലാതെയെന്ന് പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടറുടെ റിപ്പോർട്ട്.

25 കേന്ദ്രങ്ങളില്‍ നാലെണ്ണത്തിന് മാത്രമാണ് അനുമതിയുള്ളത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനക്കായി പ്രത്യേകം സംഘത്തെ കലക്ടർ നിയോഗിച്ചു. വിവിധ വകുപ്പുകളില്‍ നിന്നും ഏഴു പേ‍ർ സംഘത്തിലുണ്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടർ നടപടി സ്വീകരിക്കും.

സിപ്പ് ലൈൻ, ഹൈഡ്രജൻ ബലൂണ്‍, ബോട്ട് സവാരി, ഓഫ് റോഡ് ജീപ്പ് സവാരി, ട്രെക്കിംഗ്, വാട്ടർ സ്പോർട്‌സ്, പാര സെയ്ലിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ലൈസൻസ് ഉണ്ടോ എന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ ഇത്തരം പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനും സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാ അവബോധ ക്ലാസുകള്‍ നല്‍കുന്നതിനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡെപ്യൂട്ടി കലക്ടര്‍, പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയര്‍, ഹസാര്‍ഡ് അനലിസ്റ്റ്, ജില്ലാ ഡിഎം പ്ലാൻ കോര്‍ഡിനേറ്റര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, ഡിടിപിസി സെക്രട്ടറി, ഇടുക്കി ഗവ.എൻജിനിയറിങ് കോളജ് മെക്കാനിക്കല്‍ വിഭാഗം അസി. പ്രൊഫസര്‍ ബിജോയ ദാസ് യു.ആര്‍ എന്നിവരാണ് ഏഴംഗ സംഘത്തിലുള്ളത്.

പ്രസ്തുത റിപ്പോർട്ടില്‍ സ്ഥാപനത്തിൻ്റെ ഉടമസ്ഥത സംബന്ധിച്ച വിവരങ്ങള്‍, അപകട സാധ്യത, ആവശ്യമായ അനുമതികള്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. സാങ്കേതിക സമിതി പരിശോധന നടത്തുമ്പോള്‍ പരിശോധനയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ഏർപ്പാടാക്കുന്നതിനും ആവശ്യമായ രേഖകള്‍ സമിതിക്ക് നല്‍കുന്നതിനും എല്ലാ സാഹസിക വിനോദ കേന്ദ്രങ്ങള്‍ക്കും ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നിർദേശം നല്‍കേണ്ടതും തദ്ദേശ സ്വയംഭരണ ജോയിന്‍റ് ഡയറക്ടർ ഉറപ്പു വരുത്തേണ്ടതുമാണെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

error: Content is protected !!