September 12, 2026

ഉപ്പിലിട്ട പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഇനി ലൈസന്‍സ് വേണം

സംസ്ഥാനത്ത് ഉപ്പിലി‌ട്ട ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദേശം. പഴവര്‍ഗ്ഗങ്ങള്‍ ഉപ്പിലിട്ട് വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. കോഴിക്കോ‌ട് ബീച്ചിന് സമീപം ഉപ്പിലിട്ട ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും വെള്ളം എന്ന് തെറ്റിദ്ധരിച്ച്‌ രാസലായനി കുടിച്ച വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റ സാഹചര്യത്തിലാണ് നട‌പടി. വഴിയോര കച്ചവടക്കാര്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബീച്ചുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ വില്‍പ്പനക്കായി വച്ചിട്ടുള്ള ഉപ്പിലിട്ട പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കെല്ലാം ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാണ്.
ഉപ്പിലിടാന്‍ ഉപയോ​ഗിക്കുന്ന വിനാഗിരി, സുര്‍ക്ക എന്നിവയുടെ ലായനികള്‍ ലേബലോടെ മാത്രമേ കടകളില്‍ സൂക്ഷിക്കാന്‍ പാടുള്ളൂ. വിനാഗിരി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാഷ്യല്‍ അസറ്റിക് ആസിഡ് കടകളില്‍ സൂക്ഷിക്കരുതെന്നും നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കച്ചവടക്കാര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കും.

error: Content is protected !!