യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ
തിരുവല്ല: ഇരവിപേരൂരിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കളായ വൈശാഖിനെയും ജോജുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരവിപേരൂർ സ്വദേശി ജുവൽ ജോണാണ് മരിച്ചത്.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തർക്കത്തിനൊടുവിൽ ജുവൽ ജോണിനെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ജുവലിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതികൾക്ക് ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സംഭവത്തിനിടെ പ്രതികളിലൊരാളായ ജോജുവും കിണറ്റിൽ വീണിരുന്നു. തുടർന്ന് വൈശാഖ് ഫയർഫോഴ്സിനെ വിവരമറിയിച്ച് സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഫയർഫോഴ്സ് നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ജുവലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
