September 13, 2026

വണ്ടിപ്പെരിയാറ്റിൽ 24 കാരന്‍റെ മരണം; യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ്

കുമളി: വണ്ടിപ്പെരിയാറ്റിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാളാര്‍ഡി എസ്റ്റേറ്റില്‍ താമസിക്കുന്ന ധനരാജിന്‍റെ മകന്‍ രമേശിനെ (24) യാണ് വണ്ടിപ്പെരിയാര്‍- വള്ളക്കടവ് റൂട്ടില്‍ ഇഞ്ചിക്കാടിനു സമീപം റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച്ച പുലർച്ചെ നാലോടെ ഇതുവഴി വന്ന പാൽവണ്ടിയിലെ ഡ്രൈവറാണ് രക്തം വാർന്ന നിലയിൽ യുവാവ് റോഡിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രമേശാണെന്ന് കണ്ടെത്തിയത്.

അതേസമയം രമേശ് മദ്യലഹരിയിൽ ഓടുന്ന വാഹനത്തിൽ നിന്നും വീണതോ ചാടിയതോ ആണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും ഇയാളും അമിത ലഹരിയിലാണ്. ഇയാൾക്ക് ഇതുവരെ സുബോധം വീണിട്ടില്ല. സുബോധം വീണാൽ മാത്രമേ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകു.

മരിച്ച രമേശ് കഴിഞ്ഞ ദിവസം വീട്ടിലും ഭാര്യാവീട്ടിലും മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയിരുന്നു. പിന്നാലെ വണ്ടിപ്പെരിയാറ്റിലെ ബാറിലെത്തിയും ഇയാൾ ബഹളമുണ്ടാക്കിയതായി പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇന്നലെ പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

error: Content is protected !!