September 12, 2026

മിഷൻ അരിക്കൊമ്പൻ 2 നടക്കില്ല; അരിക്കൊമ്പൻ ഉൾക്കാട്ടിലേക്ക് കയറി.

കുമളി: ആന ഉള്‍വനത്തിലേക്ക് കയറിയതിനാല്‍ ഇന്ന് മിഷന്‍ അരിക്കൊമ്പന്‍ നടക്കില്ല. വിഎച്ച്എസ് കോളര്‍ ഉപയോഗിച്ചായിരുന്നു അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ട്രാക്ക് ചെയ്തിരുന്നത്.അരിക്കൊമ്പന്‍ കൂതനാച്ചി റിസര്‍വ് വനത്തിലേക്കാണ് കയറിയത്. കൂതനാച്ചിയില്‍ നിന്നും മേഘമലയിലേക്കുകള്ള സഞ്ചാരപാതയിലാണ് അരിക്കൊമ്പന്‍. ദൗത്യസംഘവും പത്ത് വാഹനങ്ങളിലായി കൂതനാച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആനയെ നിരീക്ഷിക്കാനായാണ് സംഘം കൂതനാച്ചിയിലേക്ക് പോയിരിക്കുന്നത്. അതേസമയം, കമ്പത്ത് പൊലീസ് കര്‍ശന നിയത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇന്നലെ രാത്രി അരിക്കൊമ്പന്‍ കഴിഞ്ഞത് ചുരുളിപ്പെട്ടി ഭാഗത്താണ്. കൃഷിയിടങ്ങളിലെ ഗേറ്റുകളും വേലികളും തകര്‍ത്ത് വെള്ളച്ചാട്ടം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ അരിക്കൊമ്പനെ കണ്ടതായി വിനോദസഞ്ചാരികള്‍ പറഞ്ഞു. മയക്കുവെടിവച്ച് പിടികൂടുന്ന അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിലെ വരശനാടിനടുത്ത് വെള്ളിമലയിലേക്കാകും മാറ്റുക. ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പന്‍ 28 ദിവസത്തിന് ശേഷമാണ് ഇന്നലെ വീണ്ടും ജനവാസമേഖലയിലിറങ്ങിയത്. ഇന്നലെ കമ്പം ടൗണില്‍, തുമ്പിക്കൈ കൊണ്ടു തട്ടിയതിനെ തുടര്‍ന്ന് ഒരാള്‍ക്കും ഭയന്നോടുമ്പോള്‍ വീണ 2 പേര്‍ക്കും പരുക്കേറ്റിരുന്നു. അരിക്കൊമ്പനെ പിടികൂടാന്‍ തമിഴ്നാട് വനംവകുപ്പിനെ സഹായിക്കുന്നത് ആനമല കടുവ സങ്കേതത്തിലെ ടോപ്പ് സ്ലിപ്പില്‍ നിന്നുള്ള 2 കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്..

error: Content is protected !!