കോട്ടയത്ത് വൻ നിരോധിത പുകയില വേട്ട…..
എക്സൈസ് കമ്മിഷണർ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ കോട്ടയം എക്സൈസ് ഇൻ്റലിജൻസും എക്സൈസ് റേഞ്ച് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. 220 ചാക്കുകളിലായി ഏതാണ്ട് 3500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
അഞ്ചുമാസം മുൻപാണ് പാലക്കാട് സ്വദേശികൾ ഈ ഗോഡൗൺ വാടകയ്ക്ക് എടുത്തത്. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിൽപ്പനയ്ക്കായുള്ള ഗോഡൗൺ എന്ന വ്യാജേനയാണ് ഇവർ പാർക്കിൽ സ്വദേശിയിൽ നിന്നും ഈ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ ഇവിടെ നിന്നും ജില്ലയിൽ വ്യാപകമായി നിരോധിത പുകയില ഉൽപ്പനങ്ങൾ വിതരണം ചെയ്യുന്നതായി എക്സൈസ് കമ്മീഷണർ സ്ക്വാഡിന് വിവരം ലഭിക്കുകയായിരുന്നു. കമ്മീഷണർ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിനെ നേതൃത്വത്തിൽ ദിവസങ്ങളോളമായി ഈ സംഘത്തിന് പിന്നാലെ ആയിരുന്നു.
ഇത് തുടർന്നാണ് ഇന്ന് വൈകുന്നേരത്തോടുകൂടി പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽ എക്സൈസ് സംഘം എത്തിയത്. ഈ സമയം ഗോഡൗൺ പൂട്ടിക്കിടക്കുകയായിരുന്നു. തുടർന്ന് ഗോഡൗണിന്റെ കൂട്ട് തകർത്ത് അകത്തുകയറിയ എക്സൈസ് സംഘമാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് ഈ സംഘം ഉപയോഗിച്ചിരുന്ന വാഹനവും ഗോഡൗണിന് ഉള്ളിൽ നിന്നും കണ്ടെത്തി.
ഈ ഗോഡൗണിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിക്കുന്നതായി സംശയിക്കുന്ന മിനി ലോറിയും ഗോഡൗണിന് മുന്നിൽ തന്നെ പാർക്ക് ചെയ്തിരുന്നു. ഈ രണ്ടു വാഹനങ്ങളും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച സംഘത്തെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ദിനേശ് കോട്ടയം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ അഖിൽ എന്നിവർ അറിയിച്ചു ഇല്ലിമൂട്ടിലെ ഗോഡൗണിൽനിന്ന് 220 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 3500 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോട്ടയം ജില്ലയിൽ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ നിരോധിത പുകയില ഉൽപ്പന്ന വേട്ടകളിലൊന്നാണിത്.വലിയ വാഹനത്തിലാണ് പുറത്തുനിന്ന് ഹാൻസ് ചാക്കുകൾ ഗോഡൗണിൽ എത്തിച്ചിരുന്നത്. തുടർന്ന്, ഗോഡൗണിനുള്ളിൽ സൂക്ഷിച്ചിരുന്ന കാർ ഉപയോഗിച്ച് സമീപത്തെ ചെറിയ കടകളിലേക്ക് പ്രാദേശികമായി ഹാൻസ് എത്തിച്ചു നൽകുകയായിരുന്നു പ്രതികളുടെ രീതി.
