September 12, 2026

എറണാകുളം സ്വദേശിയെ കബളിപ്പിച്ച് കട്ടപ്പനയിൽ നിന്ന് 8 ലക്ഷം രൂപയുമായി മുങ്ങിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.

മുണ്ടക്കയം ചാച്ചിക്കവല ആറ്റുപറമ്പില്‍ ഷെഹിന്‍ (29), കാഞ്ഞിരപ്പള്ളി പാറക്കടവ് കൊട്ടാരപ്പറമ്പില്‍ സിനാജ് എന്ന് വിളിക്കുന്ന സിറാജ് (43) എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.
23നായിരുന്നു കേസിനാസ്പദമായ സംഭവം. 60 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയായ എറണാകുളം പള്ളുപുത്തി മാനുവേലില്‍ വീട്ടില്‍ അബ്ദുള്‍ റഹീമിനെ പ്രതികള്‍ കട്ടപ്പനയിലെത്തിക്കുകയായിരുന്നു. വൈകിട്ട് 6.30 ഓടെ കട്ടപ്പനയില്‍വച്ച് അഡ്വാന്‍സായി കൊണ്ടുവന്ന എട്ട് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം പ്രതികള്‍ കടന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എരുമേലി സൗത്ത് പുതുപ്പറമ്പില്‍ മുഹമ്മദ് ഷെരിഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം തട്ടിയെടുത്ത് മുങ്ങിയത്. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കട്ടപ്പന പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ പിടിയിലായത്. അറസ്റ്റിലായ പ്രതികള്‍ കൊലപാതകം, വധശ്രമം, പിടിച്ചുപറി, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളിലെ പ്രതികളും പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമാണ്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊന്‍കുന്നം പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ പണം തട്ടിയെടുക്കാന്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ്, കട്ടപ്പന ഡി.വൈ.എസ്.പി പി.വി ബേബി എന്നിവയുടെ മേല്‍നോട്ടത്തില്‍ കട്ടപ്പന പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, കാഞ്ഞിരപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ഫൈസല്‍, പൊന്‍കുന്നം പോലീസ് ഇന്‍സ്‌പെക്ടര്‍ ദിലീഷ്, എസ്.സി. പി.ഒമാരായ സുരേഷ് ബി. ആന്റോ, ശ്രീജിത്ത്, സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

error: Content is protected !!