കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽനേര്യമംഗലം പാലത്തിൽ; സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നൽ കൃത്യമായി പ്രവർത്തിക്കുന്നില്ല.
പാലത്തിന്റെ ഇരുഭാഗത്തും സിഗ്നലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ശരിയായ വിധത്തിലല്ല. ഗതാഗതകുരുക്കും വാക്ക് തര്‍ക്കവും സ്ഥിര സംഭവമായതോടെയാണ് നാളുകള്‍ക്ക് മുമ്ബ് പാലത്തിന്റെ ഇരുഭാഗത്തും സിഗ്നലുകള്‍ സ്ഥാപിച്ചത്. മാസങ്ങള്‍ പിന്നിട്ടതോടെ ഒരു ഭാഗത്തെ സിഗ്നല്‍ നിലയ്ക്കുകയും മറുഭാഗത്ത് പ്രവര്‍ത്തനം കാര്യക്ഷമമല്ലാതാവുകയും ചെയ്തു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുകയും വലിയ വാഹനങ്ങള്‍ കൂടുതലായി എത്തി തുടങ്ങുകയും ചെയ്തതോടെ പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണാവശ്യം.സിഗ്നല്‍ സ്ഥാപിച്ച കാലയളവിലും നിശ്ചിത സമയം ക്രമീകരിച്ച് പാലത്തിലൂടെയുള്ള ഗതാഗതം കാര്യക്ഷമമാക്കിയിരുന്നില്ല. സമയക്രമീകരണത്തിലൂടെ പാലത്തിന്റെ ഇരുഭാഗത്തേക്കും വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ അവസരമൊരുക്കണമെന്നാണ് ആവശ്യം. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച പാലത്തിലൂടെ ഒരു വലിയ വാഹനവും ഒരു ചെറിയ വാഹനവും മാത്രമേ ഒരു സമയത്ത് കടന്നു പോകൂ.