മുല്ലപ്പെരിയാർ ഡാമിൽ വ്യാജ ബോംബ് ഭീഷണി: പരിശോധന ശക്തമാക്കി പോലീസ്; മാധ്യമപ്രവർത്തകരെ തടഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പ്രതിഷേധം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത് ഇമെയിൽ വഴിയാണ്. ഈ സന്ദേശം ആദ്യം ലഭിച്ചത് തൃശൂർ ജില്ലാ കോടതിയിൽ ആയിരുന്നു. ഉടൻ തന്നെ കോടതി അധികൃതർ ഇത് തൃശൂർ കളക്ടർക്ക് കൈമാറി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃശൂർ കളക്ടർ ഈ വിവരം ഇടുക്കി കളക്ടർക്ക് നൽകുകയായിരുന്നു.
ഈ വിവരത്തിന്റെ പശ്ചാത്തലത്തിൽ, ഇടുക്കിയിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും സംയുക്തമായാണ് അണക്കെട്ടിൽ പരിശോധന നടത്തിയത്. തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടർ, മെയിൻ ഡാം, ബേബി ഡാം ഷട്ടർ എന്നിവിടങ്ങളിലാണ് നിലവിൽ പരിശോധന നടത്തി. അതീവ ജാഗ്രതയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഓരോ സ്ഥലവും പരിശോധിന നടത്തിയത്. എന്നാൽ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാജ സന്ദേശമാണെന്നാണ് നിഗമനം. ഇ മെയിൽ അയച്ചതാരെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തേക്കടിയിൽ വാർത്തകൾ ശേഖരിക്കുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും എത്തിയ മാധ്യമപ്രവർത്തകരെ വനംവകുപ്പ് ഉദ്യോഗസ്ഥൻ തടഞ്ഞത് ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.
ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമാണ് മാധ്യമസംഘം സ്ഥലത്തെത്തിയത്. എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥനായ ജിനീഷ് കുമാർ മാധ്യമപ്രവർത്തകരെ തടയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം. ഈ നടപടിക്കെതിരെ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നിട്ടുള്ളത്. വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുത്താനുള്ള ശ്രമമാണിതെന്നും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി.