മർദനക്കേസിൽ പ്രതിയെ തേടിയെത്തി, പൊലീസ് കണ്ടത് തടവിലാക്കിയ യുവതിയെ, അഞ്ചംഗ സംഘം പിടിയിൽ…

തൃശൂർ : യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച സംഭവത്തിൽ രണ്ട് യുവതികളുൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ. തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപകുമാർ, കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി. ശങ്കർ, ആമ്പല്ലൂർ സ്വദേശിയായ ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. മനക്കൊടി സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്.
പാലിയേക്കരയിലെ കോഫിഷോപ്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ പ്രതികളുടെ വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. തട്ടിക്കൊണ്ടുപോയ യുവതിയെ പ്രതിയുടെ വീട്ടിൽ മർദിച്ചു പൂട്ടിയിട്ടിരിക്കുന്നതാണ് പൊലീസ് കണ്ടത്. അഖിൽ എന്നയാളുമായി ചേർന്ന് പ്രതി ഗോപകുമാർ തൃശൂരിൽ സ്പാ നടത്തിവരികയായിരുന്നു. ഇതിന്റെ കണക്കുകൾ സംബന്ധിച്ച് തർക്കം തീർക്കാൻ അഖിൽ എത്താത്തതിലുള്ള വൈരാഗ്യത്തിലാണ് അഖിലിന്റെ സുഹൃത്തായ യുവതിയെ സംഘം തട്ടിക്കൊണ്ടുപോയത്.
സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിനു സമീപത്തുവെച്ച് കാറിടിപ്പിച്ച് വീഴ്ത്തി തട്ടികൊണ്ടുപോവുകയായിരുന്നു. ഇവരുടെ സ്വർണ്ണമാലയും വളയും തട്ടിയെടുത്തതായും പറയുന്നുണ്ട്. യുവതി ചികിത്സയിലാണ്. മൂന്നുദിവസം മർദ്ദിച്ചുവെന്നാണ് യുവതിയുടെ മൊഴി.