ഇടുക്കി കുമളിയിൽ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ പിഴവാണോ മരണ കാരണമെന്ന് കണ്ടെത്തണമെന്ന കുടുംബത്തിൻറെ ആവശ്യത്തെ തുടർന്ന്മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു.

കുമളി: കുമളി ആറാം മൈൽ സ്വദേശി നെല്ലിക്കൽ സേവ്യറിൻറെയും ടിനുവിൻറെയും ആൺകുഞ്ഞാണ് മരിച്ചത്. ഗർഭിണിയായിരുന്ന സേവ്യറിൻറെ ഭാര്യ ടിനുവിനെ അവസാന വട്ട സ്കാനിംഗിനായി കുമളി സെൻറ് അഗസ്റ്റിൻസ് ആശുപത്രിയിൽ കഴിഞ്ഞ ഒൻപതാം തീയതിയാണ് എത്തിച്ചത്. ഗർഭപാത്രത്തിൽ കുഞ്ഞ് തിരിഞ്ഞു കിടക്കുന്നതിനാൽ പതിനൊന്നിന് ശസ്ത്രക്രിയ നടത്താമെന്നും അയതിനാൽ
അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ അടുത്ത ദിവസം രാവിലെ പരിശോധനയിൽ കുഞ്ഞിൻറെ ഹൃദയമിടിപ്പ് കുറഞ്ഞു വരുന്നതിനാൽ ഉടൻ സിസേറിയൻ നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ കുഞ്ഞിനെ മരിച്ച നിലയിലാണ് കിട്ടിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് കുമളി ലൂർദ്ദി പളളി സെമിത്തേരിയിൽ സംസ്ക്കരിച്ചു. കുഞ്ഞിൻ്റെ മരണകാരണം ആശുപത്രി അധികൃതർ വ്യക്തമാക്കുന്നില്ല എന്ന് ആരോപിച്ച്
മാതാപിതാക്കൾ കുമളി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ്
ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗിൻറെ നേതൃത്വത്തിൽ ഫൊറൻസിക് സംഘത്തിൻറെ സാന്നിധ്യത്തിൽ മൃതദേഹം സെമിത്തേരി തുറന്ന് ഇന്ന് പുറത്തെടുത്തത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.